
ദോഹ:സ്ളൊവാക്യയിൽ ആരംഭിച്ച സിഐഎസ്എം (CISM) ലോക മിലിട്ടറി പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വൻ പ്രതീക്ഷകളുമായി ഖത്തർ പാരാഷൂട്ടിംഗ് ടീം മത്സരത്തിനിറങ്ങി. ഖത്തർ ജോയിന്റ് സ്പെഷ്യൽ ഫോഴ്സിന് കീഴിലുള്ള എയർ സ്പോർട്സ് കമ്മിറ്റിയുടെ ഭാഗമായ ഖത്തർ ടീമും മറ്റ് 33 രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളും അണിനിരക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 23 വരെ നീണ്ടുനിൽക്കും.
മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ഹസ്സ ഹമദ് അൽ അത്തിയ വ്യക്തമാക്കി.ലോകപ്രശസ്തമായ 'അൽ അദാഫ്' (Al-Hadaf) ടീമാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ലോകത്തിൽ വച്ച് ഏറ്റവും വലിയ നൈറ്റ് പാരാഷൂട്ട് ഫോർമേഷൻ തീർത്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയ ചരിത്രം ഈ ടീമിനുണ്ട്.സീനിയർ സിംഗിൾസിൽ മുഹമ്മദ് അൽ മറിയും, ജൂനിയർ സിംഗിൾസിൽ അലി അൽ യാഫിയ, സ്വാലിഹ് അൽ കർബി എന്നിവരും മത്സരിക്കും. അബ്ദുൽ അസീസ് അബ്ദുള്ള, ഖാലിദ് ഷാജ അൽ ഉബൈദി, മുഹമ്മദ് അൽ അത്താസ് എന്നിവരടങ്ങുന്നതാണ് ടീം ഇനങ്ങൾ.മത്സരങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനായി ഖത്തർ സംഘം നേരത്തെ തന്നെ സ്ലൊവാക്യയിലെത്തി പരിശീലന ക്യാമ്പ് പൂർത്തിയാക്കിയിരുന്നു.
2008-ൽ തുടക്കമിട്ട ഖത്തറിലെ പാരാഷൂട്ടിംഗ് കായിക മേഖല, ഏഷ്യൻ-ലോക തലങ്ങളിൽ നിരവധി സ്വർണ്ണ, വെള്ളി, വെങ്കല മെഡലുകൾ സ്വന്തമാക്കി വലിയ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. 2010 മുതൽ ഖത്തർ ലോക മിലിട്ടറി പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ സജീവ സാന്നിധ്യമാണ്.










